Tuesday, December 14, 2010

ഒരു കല്യാണത്തിന്റെ കഥ

ഒരു കല്യാണത്തിന്റെ കഥ

എന്റെ ഇളയമ്മയുടെ മകള്‍ക്ക് ഒരു വിവാഹാലോചന വന്നു. വിദേശത്താണ് ചെറുക്കന് ജോലി. ഈയുള്ളവനും ജീവിതപ്പച്ച തേടി കടല്‍കടന്നവനാണ്. എന്റെ താമസസ്ഥലത്തിന് അടുത്താണ് ചെറുക്കന് ജോലി. അതുകൊണ്ടുതന്നെ ചെറുക്കനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി എന്റെ പിതാവ് എനിക്ക് ചെറുക്കന്റെ മൊബൈല്‍ നമ്പര്‍ തന്നിരുന്നു. അതുപ്രകാരം ഞാന്‍ ചെറുക്കനെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാ കാര്യങ്ങളും വിശദമായി അറിഞ്ഞു. അയാള്‍ തന്നെ എന്നോട് മദ്യപിക്കുന്ന ശീലമുണ്ടെന്ന് പറഞ്ഞു.(എനിക്ക് മദ്യപിക്കുന്നവരെ തീരെ ഇഷ്ടമല്ല). ഞാന്‍ എല്ലാ കാര്യങ്ങളും അച്ഛനെ ബോദ്ധ്യപ്പെടുത്തി. അച്ഛന്‍ ഈ വിവരം ഇളയമ്മടുയെ ശ്രദ്ധയില്‍പ്പെടുത്തി.

വിവരം അറിഞ്ഞതോടെ അവിടുത്തെ അന്തരീക്ഷം കലുഷിതമായി. ഇളയമ്മ കലിയിളകി. ചെറുക്കനെക്കുറിച്ച് അവനോട് ആര് അന്വേഷിക്കുവാന്‍ പറഞ്ഞു എന്നായിരുന്നു ഇളയമ്മയുടെ ഭാഷ്യം.

അന്ന് വൈകിട്ട് എനിക്ക് ഇളയമ്മയുടെ ഫോണ്‍ വന്നു. ഞാന്‍ വിദേശത്ത് ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം ഏഴുകഴിഞ്ഞു. ആദ്യമായിട്ടാണ് ഇളയമ്മ എന്നെ വിളിച്ചത്. എന്നോട് പറഞ്ഞു.

എടാ... നീ എന്താ എന്റെ മകളുടെ കല്യാണം മുടക്കുവാന്‍ നടക്കുകയാണോ, അവന്‍ കുടിച്ചാല്‍ നിനക്കെന്താ. ഇന്നത്തെ ചെറുപ്പക്കാര്‍ ആരാണ് കുടിക്കാത്തത്. അവന് നല്ല ജോലിയാ, നല്ല കാശുകാരാ...

ഇളയമ്മ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ മറുപടി പറയുവാന്‍ തുനിഞ്ഞില്ല. ഇളയമ്മയുടെ വാക്കുകള്‍ കേട്ട് ഞാന്‍ അമ്പരന്നു. അവര്‍ വിവാഹാലോചനയുമായി മുന്നോട്ട് പോയി. കല്യാണ തീയ്യതി നിശ്ചയിച്ചു. എല്ലാവരെയും ക്ഷണിച്ചു. കല്യാണം ഗംഭീരമായി നടന്നു.

ഞാന്‍...ഞാന്‍ മാത്രം അവര്‍ക്ക് അന്യനായിരുന്നു. ഇന്നും....സത്യം ഇത്രയ്ക്ക് ഭയങ്കരനാണോ ? അവരുടെ വിവാഹജീവിതം വളരെ നല്ലതാക്കട്ടെ എന്ന് ആത്മാര്‍ത്ഥമായ് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.

അവര്‍ക്ക് ഞാന്‍ ആരാണ് ? എന്റെ മനസ്സ് ഉത്തരം തേടി അലയുകയാണ്. ഒരു ഭ്രാന്തനെപോലെ, ബന്ധങ്ങള്‍ അന്യമാകുന്ന കാലമാണല്ലൊ ഇത്...

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More